2015 നവംബർ 21, ശനിയാഴ്‌ച

നവംബറിന്റ നഷ്ടം ചുംബനം മാത്രമോ....?


---------------------------------------------------@

പ്രിയപ്പെട്ട അനാമിക,
തൂമഞ്ഞിനിടയില്‍നിന്ന്‍
നനുത്തപ്രകാശമായ് നിന്‍റെ മന്ദഹാസം
എന്നെ തൊടുന്നത് ഞാനറിയുന്നു.
മരങ്ങള്‍ ഉണര്‍ന്നുതുടങ്ങുന്നതേയുള്ളൂ
രാവില്‍സ്വപ്നംകണ്ടുമയങ്ങിയ
പക്ഷിഗണങ്ങള്‍ പരസ്പരം
ചുംബിച്ചു പുതിയപുലരിയി-
ലേക്കുണര്‍ന്നു വാചാലമാകുന്നു.
സ്നേഹത്തിന്‍റെ സുഗന്ധവാഹിയായ
തൂവലുകള്‍ നീയവശേഷിപ്പിച്ചരാത്രിയില്‍
ഞാന്‍ യൂദായെ സ്വപ്നംകണ്ടു!
"അവന്‍ ജനിക്കാതിരുന്നെങ്കില്‍"
എന്നവനെക്കുറിച്ചു വേദനിച്ച
ഗുരുവിന്‍റെ നേത്രങ്ങള്‍
സജലങ്ങളാകുന്നതു ഞാനറിഞ്ഞു
കുറച്ചു വെള്ളിനാണയങ്ങള്‍...
ഒരു ചുംബനം മാത്രമാണ്
അവനു ചെലവുവന്നതു്
അതോടെ അവനിലവശേഷിച്ച
നന്മയും ചോര്‍ന്നുപോയി.
നന്മപ്രസരിക്കാത്ത വഴികളിലൂടെയാണ്‌
ഈ കെട്ടകാലത്തിലെ യാത്രകള്‍
കരങ്ങള്‍കോര്‍ത്തുനാം ഇനി
സൂക്ഷിച്ചുചുവടുകള്‍ വയ്ക്കുക.
ചുംബനങ്ങളുടെ വഴിയില്‍
ചതി പതിയിരുപ്പുണ്ടെന്നു
അനുഭവിച്ചറിഞ്ഞവരുണ്ട്‌.
ഉടലിന്റെഉഷ്ണസഞ്ചാരങ്ങളെ
പണംകൊണ്ട് ശമിപ്പിക്കുന്നവരില്‍ നിന്ന്‍
നാം നമ്മുടെ വിശുദ്ധചുംബനങ്ങളെ
സൂക്ഷിച്ചു വയ്ക്കേണ്ടതായിട്ടുണ്ട്.
ഓരോ ചുംബനവും അതിനര്‍ഹത
യുള്ളവര്‍ക്കുമാത്രം അവകാശപ്പെട്ടതാണു്.
നിന്‍റെ പേലവാധരങ്ങളില്‍ നിറഞ്ഞ-
മധുരം നുകരുന്നതിന് നിന്‍റെ മിഴികളിലൂടെ
ഞാനെന്നെ കാണുന്നു.
നിന്‍റെ ചുംബനങ്ങള്‍ക്കു പാത്രമാകാന്‍
ഞാനെന്നെ നിര്‍മ്മലനാക്കുന്നിടത്തു നിന്ന്‍
എന്‍റെ പ്രണയത്തിന്റെ യാത്ര തുടങ്ങുന്നു.


//////////ബന്‍സിജോയ്                 22.11.15

2015 നവംബർ 7, ശനിയാഴ്‌ച

ക്യാമറ വച്ച വിദ്യാഭ്യാസം

(മുന്തിയ ഫീസുവാങ്ങുന്ന ഒരു സ്കൂളില്‍, അധികാരികള്‍ അദ്ധ്യാപികമാരെ പുറംകുപ്പായം അണിയിച്ചു.പൊക്കിളാണു കാരണം.ക്ലാസ്സുമുറിയില്‍ ക്യാമറയും വച്ചു.ഇനി ഡിസിപ്ലിന്‍ വരും!!!)


------------------------------------@
പരാങ്മുഖനായ പഠിതാവാണ് ഞാനിന്ന്‍
എന്‍റേകാഗ്രതയ്ക്കു ഭംഗം വന്നിരിക്കുന്നു.
എന്നുരിയാട്ടങ്ങള്‍ക്കുമീതേ ഉടലിന്നു മീതേ
ഉടുപ്പിന്നുമീതേ ഉച്ചഭക്ഷണത്തിന്നുമീതേ
ഇമവെട്ടത്തൊരുകണ്ണ് തുറന്നുവച്ചിരിക്കുന്നു.
എന്റെ ചലനങ്ങള്‍ ആലേഖനം ചെയ്ത്
ആരോകാഴ്ചയ്ക്കു വിഷയമാക്കുന്നു
അവരുടെ ഹിതത്തിനനുസരിച്ച്
എന്റെ ചലനങ്ങള്‍രൂപപ്പെടുത്താന്‍
ഞാനിനി പഠിക്കേണ്ടിയിരിക്കുന്നു.

ഉള്ളില്‍ കുടുങ്ങിപ്പോയ വാക്കുകളുടെ ഭാരത്താല്‍
മുറിവേല്‍ക്കപ്പെട്ട ഒരദ്ധ്യാപിക ക്ലാസ്സില്‍
കൈകാലുകള്‍ക്കും മൌനത്തിന്റെ കടിഞ്ഞാണ്‍
സാരിക്കുമേലൊരു പുറംകുപ്പായമണിഞ്ഞെത്തിയത്
"പൊക്കിളുണ്ടാക്കിയ പ്രകോപന"മെന്ന്‍ നെടുനിശ്വാസം.
കറുത്തചുവരില്‍ വെളുത്തചോക്കുകൊണ്ട്
വരയപ്പെടുന്ന അക്ഷരങ്ങള്‍ ഇന്ന്‍ ആരിലേക്കും
അര്‍ത്ഥബോധം നിറച്ചെത്തുന്നില്ല.
തലയ്ക്ക്മുകളില്‍ ഡമോക്ലിസിന്റെ വാളുപോലെ
ഒരു മൂന്നാംകണ്ണ് തിരിയുന്നു.

ഇന്നു ക്ലാസ്സുമുറിയൊരു തടവറയാണ്
അര്‍ത്ഥശൂന്യമായവാക്കുകള്‍ ചിതറിത്തെറിക്കുന്നു.
ഹനിക്കപ്പെടുന്ന എന്‍റെ സ്വാതന്ത്ര്യം
മനസ്സിലൊരു വന്യതവളര്‍ത്തുന്നു.
ആര്‍ക്കോവേണ്ടി ഇന്‍കുബേറ്ററില്‍
വിരിയിച്ചെടുക്കുന്ന ചരക്കുകള്‍ മാത്രമാണി-
ച്ചുവരുകള്‍ക്കുള്ളില്‍ രൂപപ്പെടുന്നത്.
വായ്ത്തലയ്ക്കു കീഴെ നിശബ്ദമായ്
ശിരസ്സു നീട്ടികൊടുക്കാന്‍ വിധിക്കപ്പെട്ടവര്‍

ബന്‍സി ജോയ് 8-11-15

2015 നവംബർ 4, ബുധനാഴ്‌ച

പശു ഒരു ഭീകരജീവിയാണ്


തൊഴുത്തില്‍നിന്നപശു
ഭയമായി തെരുവിലിറങ്ങിനടക്കുന്നു.
കയറിന്‍റെമറ്റേയറ്റംകയ്യാളുന്നവര്‍
കാഴ്ചയ്ക്കുമറഞ്ഞുനില്‍ക്കുന്നു.
അധികാരത്തിന്‍റെ മേച്ചില്‍പ്പുറങ്ങ-
ളന്വേഷിച്ചതിലഭിരമിക്കുന്നവര്‍
പശുവിന്‍റെയടിസ്ഥാനത്തില്‍
മനുഷ്യനെ മൂന്നായിതിരിച്ചു
ബീഫുതിന്നുന്നവര്‍
ബീഫുതിന്നാത്തവര്‍
ബീഫുവിറ്റ് കാശാക്കുന്നവര്‍
ഇവര്‍പരസ്പരം ഇരകളും
വേട്ടക്കാരുമാകുമ്പോള്‍
കൂര്‍ത്തകൊമ്പുകള്‍ക്കിടയില്‍
ജീവിതം വിറങ്ങലിച്ചുനില്‍ക്കുന്നു
മനുഷ്യന്‍റെവില ചാണകത്തിലും
താഴെയെന്ന് സെന്‍സെക്സ് സൂചിക.

////ബന്‍സി ജോയ്‌                        ൫-൧൧-൧൫

2015 സെപ്റ്റംബർ 10, വ്യാഴാഴ്‌ച

ഓണത്തല്ല്‌


------------------------------@
ജാതി, മതം,
ദൈവം,ഗുരു,
രാഷ്ട്രീയം,പ്ലോട്ട്,
ജയന്തി.............
ഇത്യാദികളെക്കുറിച്ച്
അണ്ടന്‍,അഴകോടന്‍,
ചെമ്മാന്‍,തുടങ്ങി
നാട്ടിലെ സകലമാന
കാര്‍ക്കോടകന്മാരും
വിഷംചീറ്റി പരസ്പരം
ഹിംസിച്ച് ചര്‍ച്ചിച്ചു.
ഇതൊരു ദൃശ്യമാധ്യമ
വാര്‍ത്താധിഷ്ഠിതപരിപാടിയെന്ന്‍
ഭരതവാക്യംചൊല്ലുന്നു
ഷാളിടാത്ത അവതാരക.

2015 സെപ്റ്റംബർ 6, ഞായറാഴ്‌ച

അയ്‌ലന്‍ കുര്‍ദി


--------------------------------@
സമാധാനത്തിന്‍റെ തൂണുകള്‍
പിഴുതെറിയപ്പെട്ടിരിക്കുന്നു.
അരാജകത്വം ക്രൌര്യംനിറഞ്ഞ
കൂര്‍ത്തപല്ലുകള്‍കൊണ്ട്
നായാട്ടിനിറങ്ങിയിരിക്കുന്നു.
ദൈവം ആവേശിച്ചവര്‍
ആയുധംകയ്യിലേന്തി
തെരുവിലിറങ്ങിയിരിക്കുന്നു.
നിരാലംബജീവിതങ്ങള്‍
മാതൃരാജ്യത്ത് അഭയാര്‍ത്ഥികളാകുന്നു.
ഗര്‍ജ്ജിക്കുന്നസിംഹാസനങ്ങളില്‍നിന്ന്‍
തീക്കാറ്റടിച്ചുവരുന്നു.
ചുട്ടുനീറുന്നനെരിപ്പോടില്‍നിന്ന്‍
ആരാണ് മോചനംആഗ്രഹിക്കാത്തത്?
ആടിയുലയുന്ന ജീവിതനൌകയില്‍
അഭയംതേടി നിലവിട്ടപ്രയാണം
ആഴക്കടലില്‍ പിടിവിട്ട വിരല്‍ത്തുമ്പ്‌
പ്രാണന്‍റെപാശങ്ങളറുത്ത് ജലസമാധി
തിരകളുടെതാരാട്ടില്‍ ഭൂമിയെചുംബിച്ച്,
പ്രകാശംനഷ്ടപ്പെട്ട്, ഒരു നക്ഷത്രം


..............ബന്‍സി ജോയ്........................൫-൯-൧൫

2015 ഓഗസ്റ്റ് 30, ഞായറാഴ്‌ച

ഓണം-2015











-----------------------------@
മരണക്കളി
കരാളനൃത്തം
ചെകുത്താന്റെവേഷം
ദാഹംപെരുത്തകണ്ണുകള്‍
വിഷംപുരട്ടിയവാക്കുകള്‍
വ്യാജന്‍നുരയുന്നഊട്ടുപുരയില്‍
മായംകലര്‍ന്നസദ്യ
ക്രമംകെട്ടചലനങ്ങളില്‍
പൊലിയുന്നപ്രതീക്ഷകള്‍
കേരളംപാതാളമെന്നു
നന്മകളുടെചക്രവര്‍ത്തി.


///////ബന്‍സി ജോയ്                             31-8-2015

2015 ജൂലൈ 22, ബുധനാഴ്‌ച

മരുഭൂമിയിലെ പരീക്ഷകന്‍




ഒരുകയ്യില്‍ ബൈബിളും
മറുകയ്യില്‍ പ്രലോഭനവുമായി
സഹോദരാ..എന്നു വിളിച്ചുകൊണ്ട്
പരീക്ഷകന്‍ കയറിവന്നു
രോഗദുരിതങ്ങള്‍ നിറഞ്ഞ
എന്‍റെ ജീവിതമരുഭൂമി
അവന്‍റെ പരീക്ഷണഭൂമിക.
അവന്‍റെ നാവിന്‍റെവായ്ത്തലയില്‍
എന്‍റെകുടുംബം കുടുങ്ങി.
മാനസാന്തരപ്പെട്ടോ?
രക്ഷിക്കപ്പെട്ടോ?
മുങ്ങിച്ചേര്‍ന്നോ?
പരീക്ഷകന്‍ ചോദിച്ചു
മൌനം മറുപടി.

പാപമോചനം
ശാപമോചനം
ദുരിതമോചനം
അത്ഭുതരോഗശാന്തി
അമേരിക്കയ്ക്കു വിസാ
നാലഞ്ചുബാങ്കുകളില്‍
നിറയെ കാശ്
ബംഗ്ലാവ്, കാറ്
ജീവന്‍റെ പുസ്തകത്തില്‍പേര്
സ്വര്‍ഗരാജ്യത്തില്‍ ഏക്കറുകള്‍
പട്ടയംപതിച്ചു നല്‍കും
അയതിന്നു പാവിരിച്ചു-
നമസ്കരിക്കുകെന്നു പരീക്ഷകന്‍

നമസ്കരിച്ചു, ഒറ്റനമസ്കാരം,
പരീക്ഷകന്നു ദര്‍ശനപ്പെരുമഴ
അര്‍ത്ഥരഹിതമപശബ്ദങ്ങള്‍
അന്യഭാഷയെന്നു വ്യാഖ്യാനം.
എല്ലാത്തിനുംകാരണം പാപമാണ്
ആത്മാവില്‍നിന്ന് അരുള്‍മൊഴി!
നോക്കിയതു പാപം
നടന്നതു പാപം
നിന്നതു പാപം
തോട്ടത്, പിടിച്ചത്,
തുപ്പിയത്, തുമ്മിയത്,
തിന്നത്, കുടിച്ചത്,
ജനിച്ചത്,ജനിപ്പിച്ചത്
എല്ലാം പാപം
(ക്രീയ = പാപം)
വിലക്കപ്പെട്ടകനി കഴിച്ച
ആദമിനെപ്പോലെ ഞാന്‍
പോത്തിപ്പിടിച്ചു തലകുനിച്ചുനിന്നു.
എന്‍റെഹൃദയത്തില്‍ നഖംതാഴ്ത്തി
മടിശ്ശീലയിലെ ഒാട്ടക്കാലണപോലും
പിച്ചിപ്പറിച്ചെടുത്ത് അവന്‍
തടിച്ചുകൊഴുത്തുന്മാദിക്കുന്നെന്നു
നല്ല ശമര്യാക്കാരന്‍ പറഞ്ഞിട്ടും
എനിക്കു കേള്‍ക്കാന്‍ കഴിഞ്ഞില്ല.

////ബന്‍സി ജോയ്                                22/7/2015






പിന്‍ബഞ്ച്

--------------------------- ശ്രുതിമോളുടെമമ്മി ഒന്നാംക്ലാസിനുമുന്നില്‍, ചുവപ്പിച്ചചുണ്ടില്‍ പുഞ്ചിരിപുരട്ടി മിഴിക്കോണുകൊണ്ടു വിളിച്ചു. ...